![](https://i0.wp.com/malluchronicle.com/wp-content/uploads/2022/09/NewProject28529.jpg?resize=496%2C278&ssl=1)
തീവണ്ടിയിൽ പ്രസവ വേദന അനുഭവിച്ച യുവതിയുടെ രക്ഷകയായി മെഡിക്കൽ വിദ്യാർഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ്പ്രസിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 23-കാരിയായ മെഡിക്കൽ വിദ്യാർഥി സ്വാതി റെഡ്ഡി കൃത്യസമയത്ത് യുവതിയുടെ സഹായത്തിന് എത്തുകയായിരുന്നു.
ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയിൽ പ്രസവിച്ചത്. സത്യവതിയും ഭർത്താവ് സത്യനാരായണനും ഹൈദരാബാദിൽ നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടയിൽ സത്യവതിയ്ക്ക് പ്രസവവേദന തുടങ്ങി. എന്നാൽ അടുത്തൊന്നും പ്രധാന സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇതോടെ സത്യനാരായൺ ആ കംപാർട്മെന്റിലെ മറ്റു സ്ത്രീകളുടെ സഹായം തേടി. അതിൽ ഒരാൾ സ്വാതി റെഡ്ഡി ആയിരുന്നു. എന്നാൽ സ്വാതി ഡോക്ടറാണെന്ന കാര്യമൊന്നും ആ സമയത്ത് സത്യനാരായണന് അറിയില്ലായിരുന്നു.
‘ഞാൻ നല്ല ഉറക്കത്തിലായിരുന്നു. സമയം പുലർച്ചെ ഒരു 4.30 ആയിക്കാണും. ആ സമയത്ത് ഒരാൾ എന്നെ വന്ന് തട്ടിവിളിച്ചു. അയാൾ ആകെ വിയർത്തുകുളിച്ചിരുന്നു. തന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും സഹായിക്കമോ എന്നും എന്നോട് ചോദിച്ചു. ഞാൻ ഒരു മെഡിക്കൽ വിദ്യാർഥി ആണെന്ന് അവർക്ക് അറിയില്ലായിരുന്നു.’ സ്വാതി റെഡ്ഡി പറയുന്നു.
തുടർന്ന് ഓടിയെത്തിയ സ്വാതി കംപാർട്മെന്റിൽ യുവതിയുടെ സീറ്റിന് സമീപം തുണികൊണ്ട് മറച്ച് പ്രസവ മുറിയാക്കി. തുടർന്ന് വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാവശ്യ മരുന്നുകൾ സ്വാതിയുടെ കൈവശമുണ്ടായിരുന്നതും രക്ഷയായി.