![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/reduced_ty6u1mivo58xnzfh_1642849917.jpg?resize=576%2C328&ssl=1)
നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഇന്ന് സമർപിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും ഇന്ന് കൈമാറും.
ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും,നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ പ്രതിക്ക് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .
ദിലീപിൻറെ സുഹൃത്തും വ്യവസായിയുമായ ശരത്ത് അനുബന്ധ കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ്. ശരത്ത് വഴിയാണ് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിൻറെ പക്കൽ എത്തിയത്.ദൃശ്യങ്ങൾ നശിപ്പിക്കാനും മനപൂർവം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു.ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത് ഇതിന്റെ പേരിലാണ്. കാവ്യ മാധാവൻ, മഞ്ജു വാര്യർ , സിദ്ദീഖ് , ദിലീപിൻറെ സഹോദരൻ, സഹോദരി ഭർത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികളുണ്ട്.നിർത്തി വെച്ചിരിക്കുന്ന വിചാരണ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഉടൻ പുനരാരംഭിക്കാനുമാണ് സാധ്യത.