തിരുവനന്തപുരം : സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ കുട്ടികൾ നിർബന്ധമായും എത്തണമെന്ന തീട്ടൂരമൊന്നും കൊടുത്തിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്രീപ്രൈമറി മുതൽ 9–ാം ക്ലാസ് വരെയുള്ള ക്ലാസുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ തൈക്കാട് ഗവ.മോഡൽ എൽപിഎസ് സന്ദർശിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘‘രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കുട്ടികൾ എത്തുന്നത്. ആദ്യ ദിവസങ്ങളിൽ എണ്ണം കുറഞ്ഞാലും വരുംദിവസങ്ങളിൽ എല്ലാവരും എത്തുമെന്നാണു പ്രതീക്ഷ.
അധ്യാപക സംഘടനകളുടെ പരാതികൾക്കും വിവാദങ്ങൾക്കും മറുപടി പറയാൻ സമയമില്ല. സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ നല്ല പങ്കാളിത്തമുണ്ടെന്നാണു റിപ്പോർട്ട്. അധ്യാപകരും രക്ഷിതാക്കളുമെല്ലാം നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.
സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയാക്കി കൃത്യസമയത്തു തന്നെ പരീക്ഷ നടത്തുന്നതിനാണു മുൻഗണന’’– മന്ത്രി വ്യക്തമാക്കി. രാവിലെ സ്കൂളിലെത്തിയ മന്ത്രി കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ കലാപരിപാടികൾ ആസ്വദിച്ചുമാണു മടങ്ങിയത്.