![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/1413300-hijab-controversy-8222.webp?resize=650%2C390&ssl=1)
കർണാടക; വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നുള്ള സംഘർഷസാഹചര്യത്തിൽ കർണാടകയിലെ എല്ലാ ഹൈസ്കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
“സമാധാനവും ഐക്യവും നിലനിർത്താൻ” എല്ലാ ഹൈസ്കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.
വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും, പൊതുസമൂഹത്തിന്റെ വിവേകത്തിലും, ധർമ്മത്തിലും കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും, അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.
എല്ലാ വിദ്യാർഥികളോടും സ്കൂൾ-കോളജ് മാനേജ്മെന്റുകളോടും, അധ്യാപകരോടും,കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിക്കുന്നതായി ഇന്ന് കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഹൈസ്കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ താൻ ഉത്തരവിട്ടിട്ടുണ്ടെന്നും എല്ലാവരും തീരുമാനവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഹിജാബ് നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിച്ച കർണാടക ഹൈകോടതി വാദം കേൾക്കുന്നത് നാളെയും തുടരും.