Site icon MalluChronicle

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം; മനസ്സ് തുറന്ന് സംവിധായകൻ ബേസിൽ ജോസഫ്

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പര്‍ഹീറോ ചിത്രം എന്നാണ് മിന്നല്‍ മുരളി കണ്ടവരെല്ലാം പറയുന്നത്. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ, കൈവച്ചപ്പോഴൊക്കയും പൊള്ളിയിട്ടുള്ളൊരു ജോണറിൽ മികച്ച സിനിമയാണ് ബേസില്‍ ജോസഫ് എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് മനസ് തുറക്കുകയാണ്.

തന്റെ ഇഷ്ടപ്പെട്ട സൂപ്പര്‍ ഹീറോ ആരാണെന്നും ഏതൊക്കെയാണെന്നും ബേസില്‍ പറയുന്നു. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ബേസില്‍ സംസാരിക്കുന്നുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

തന്റെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ സ്‌പൈര്‍മാന്‍ ആണെന്നാണ് ബേസില്‍ പറയുന്നത്. സ്‌പൈഡര്‍മാന്‍ പറയുന്നത് പോലെ യൂണിവേഴ്‌സലായൊരു കഥയാണ് തന്റെ ചിത്രത്തിലും ഉള്ളത് എട്ടുകാലി എല്ലായിടത്തും ഉള്ളത് പോലെ തന്നെ മിന്നലും എല്ലായിടത്തുമുള്ളതാണെന്നും അതിനാല്‍ ആര്‍ക്കും എളുപ്പത്തില്‍ കണക്‌ട് ചെയ്യാന്‍ സാധിക്കുമെന്നാണ് ബേസില്‍ പറയുന്നത്.

നമ്മുടെ സ്വന്തം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആണ് ബേസിലിന്റെ മറ്റൊരു ഇഷ്ട സൂപ്പര്‍ഹീറോ. അതേസമയം കുട്ടിച്ചാത്തനെ സൂപ്പര്‍ഹീറോ ഗണത്തില്‍പെടുത്താമോ എന്നറിയില്ലെന്ന് പറയുന്ന ബേസില്‍ ഇന്നും ആ സിനിമ അദ്ഭുതമാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. 1980 ല്‍ 3 ഡി സിനിമ അന്നത്തെ പ്രാക്ടിക്കല്‍ എഫക്‌ട് വച്ച്‌ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് എന്നെപ്പോലെയുള്ളവര്‍ക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ടെന്ന് ബേസിൽ ജോസഫ് പറയുന്നു.

കുഞ്ഞിരാമായണത്തിലും ഗോദയിലും കുറുക്കന്മൂലയുടെയും ദേശത്തിന്റെയും റഫറന്‍സ് മനഃപൂര്‍വം വച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഈ സിനിമകളൊന്നും ചെയ്യുമ്ബോള്‍ മിന്നല്‍ മുരളി ആലോചനയിലേ ഇല്ലായിരുന്നുവെന്നും ബേസില്‍ വെളിപ്പെടുത്തുന്നുണ്ട്. കുഞ്ഞിരാമായണത്തിലാണ് കുറുക്കന്മൂല ആദ്യമായി കൊണ്ടുവരുന്നത്. അതേസമയം മിന്നല്‍ മുരളിക്ക് സെക്കന്‍ഡ് പാര്‍ട്ട് എടുക്കാനും ആലോചനയുണ്ടെന്ന് ബേസില്‍ വെളിപ്പെടുത്തുന്നു. നമുക്ക് ആഗ്രഹമില്ലായ്മ ഒന്നുമില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുവാണെങ്കില്‍ സെക്കന്‍ഡ് പാര്‍ട്ട് എടുക്കണമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ രണ്ടാം ഭാഗത്തിനുള്ള സാധ്യത നല്‍കിയാണ് അവസാനിക്കുന്നതും. രണ്ടാം ഭാഗത്തിന്റെ ആലോചനകളൊക്കെ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ടൊവിനോ തോമസ് എന്ന താരത്തെക്കുറിച്ചും ബേസില്‍ മനസ് തുറന്നു. ഗോദയിലൂടെയാണ് ബേസിലും ടൊവിനോയും കൈകോര്‍ക്കുന്നത്. അടുത്ത സുഹൃത്ത് സിനിമയില്‍ നായകനായി എത്തുന്നതിന്റെ സുഖമൊന്നു വേറെയാണ് എന്നാണ് സുഹൃത്തിനെക്കുറിച്ച്‌ ബേസില്‍ പറയുന്നത്. അതിന്റെ ഗുണവും സംവിധായകന്‍ വിശദീരിക്കുന്നുണ്ട്. നാളെ രാവിലെ ആറു മണിക്ക് ലോക്കേഷനില്‍ എത്തണം എന്നു പറഞ്ഞാല്‍ ടൊവി എത്തും. അതിന് മാനേജരെയോ മറ്റ് അസിസ്റ്റന്റ്‌സിനെയോ എനിക്ക് വിളിച്ച്‌ കാലു പിടിക്കേണ്ട. ഇനി അരമണിക്കൂര്‍ വൈകിയാല്‍ മുഖത്തു നോക്കി ചീത്തയും വിളിക്കാം എന്നാണ് ബേസില്‍ പറയുന്നത്. ഞങ്ങളുടെ ആ സൗഹൃദം ഈ സിനിമയ്‌ക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version