Site icon MalluChronicle

ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്‌തു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു..

ബെംഗളുരു: കുടുംബത്തിനോടപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ ഭാര്യ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

ബെംഗളുരുവിലെ അന്നപൂർണേശ്വരി നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു യുവാവ് ഭാര്യയെ കുത്തി കൊന്നത്.സംഭവത്തിൽ ബിആർ കന്തരാജു(40)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി കന്തരാജുവിൽ നിന്നും സ്ക്രൂഡ്രൈവർ, കത്തി, രണ്ട് മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. രൂപ ജിഎച്ച്(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന അന്നപൂർണേശ്വരി നഗറിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് രൂപയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളോടെയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ  കണ്ടെത്തിയത്. ഇവർക്ക് ഏഴ് വയസ്സ് പ്രായം ഉള്ള ഒരു മകനുമുണ്ട്. രൂപയുടെ സഹോദരി ലത എച്ച്ജി അന്നപൂർണേശ്വരിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് കന്തരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രൂപയെ കൊലപ്പെടുത്തിയത് കന്തരാജുവാണെന്നാണ് സഹോദരി ലതയുടെ പരാതിയിൽ പറയുന്നത് . സംശയ രോഗമാണ് കൊലപാതകത്തിന് കാരണം.  കൊലപ്പെടുത്തിയ ഉടൻ കന്തരാജു ബൈക്കിൽ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ ചുമതയുള്ള ഇൻസ്പെക്ടർ ബിഎൻ ലോഹിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കന്തരാജുവിനെ പിടികൂടിയത്. ഒളിവിൽ പോയ കന്തരാജു നിരന്തരം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ കന്തരാജു പണത്തിന് വേണ്ടി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു . സ്വന്തം മൊബൈലിൽ നിന്ന് തന്നെയായിരുന്നു ഇയാൾ സുഹൃത്തുക്കളെ വിളിച്ചിരുന്നത്. ഓരോ തവണ കോൾ ചെയ്ത് കഴിഞ്ഞാൽ പ്രതി ഫോൺ  സ്വിച്ച് ഓഫ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച പണത്തിനായി കന്തരാജു ഒരാളെ സമീപിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടിക്കാൻ വലവിരിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച മഹാലാക്ഷ്മി ലേഔട്ടിലുള്ള ഒരു വ്യവസായിയുടെ പക്കൽ എത്തിയ പ്രതി കന്തരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലെ രണ്ട് പുരുഷന്മാരുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിച്ചിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ച കന്തരാജുവും രൂപയും കുടുംബാംഗങ്ങളുടെ കൂടെ  ഒരു വിനോദയാത്രയ്ക്ക് പോയിരുന്നു. രാത്രിയിൽ ക്യാംപ് ഫയറിൽ രൂപ ഈ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതോടെ കന്തരാജുവിന്റെ സംശയം ബലപ്പെട്ടു. ചിക്കമംഗലുരുവിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പതിനാല് അംഗ കുടുംബത്തിനൊപ്പം രൂപയും കന്തരാജുവും വിനോദയാത്ര പോയത്.

സെപ്റ്റംബർ 19നായിരുന്നു വിനോദയാത്ര. ഞായറാഴ്ച്ച ചിക്കമംഗലുരുവിലെ ഒരു റിസോർട്ടിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. രാത്രിയിൽ ക്യാംപ് ഫയറിന് ചുറ്റും കുടുംബാംഗങ്ങൾ നൃത്തം ചെയ്തു. രൂപയും ഇവർക്കൊപ്പം നൃത്തം ചെയ്തു. കുടുംബത്തിലെ പുരുഷന്മാർക്കൊപ്പം ഭാര്യ നൃത്തം ചെയ്തത് കന്തരാജു അംഗീകരിച്ചില്ല.

സെപ്റ്റംബർ 21ന് ബെംഗളുരുവിൽ തിരിച്ചെത്തിയ ശേഷം ഈ വിഷയം പറഞ്ഞ് രൂപയുമായി കന്തരാജു നിരന്തരം വഴക്കിട്ടു. തന്നെ സംശയിച്ചതിൽ കന്തരാജുവിനോട് രൂപ ദേഷ്യപ്പെട്ടു. കുടുംബാംഗങ്ങളുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും രൂപ വ്യക്തമാക്കി.

എന്നാൽ ഇതൊന്നും മനസ്സിലാക്കാൻ കന്തരാജുവിന് ആയില്ല. സെപ്റ്റംബർ 22 നും ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി കന്തരാജു നിരന്തരം വഴക്കിട്ടിരുന്നു. തുടർന്ന് രൂപയുടെ കഴുത്തിൽ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു.  മരണം ഉറപ്പ് വരുത്താൻ കത്തിയെടുത്തും കുത്തിയാതായി കന്തരാജു ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം വീട്ടിൽ നിന്നും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

കന്തരാജുവിന്റെ പിതാവാണ്  രക്തത്തിൽ കുളിച്ച നിലയിൽ രൂപയെ വീട്ടിൽ ആദ്യം കണ്ടെത്തിയത്.തുടർന്ന് പിതാവ് സഹോദരി ലതയെ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version