കൊല്ലം കൊട്ടിയത്ത് പ്രണയനൈരാശ്യത്തെ തുടർന്ന് 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് പ്രതി, ഹാരിസിനെ അറസ്റ്റ് ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനൊടുവിൽ, വിവാഹ നിശ്ചയം വരെ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതേ തുടർന്ന് മനോവിഷമത്തിലായ റംസി ഹാരിസിനെയും, മാതാവിനെയും വിളിച്ചു സംസാരിച്ചിരുന്നു. പക്ഷേ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആണ് ഇരുവരും റംസിയോട് ആവശ്യപ്പെട്ടത്.
ഹാരിസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുമെന്നാണ് സൂചന. ഹാരിസിന്റെ മാതാവിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് റംസിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യക്ക് മുൻപ് പെൺകുട്ടി ഹാരിസിന്റെ മാതാവിനെ വിളിച്ചു സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. അതിൽ നിന്നുമാണ് വർഷങ്ങൾ നീണ്ട പ്രണയമാണെന്നും, പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചിരുന്നു എന്നും തെളിഞ്ഞത്. ഹാരിസിന്റെ വീട്ടുകാരുടെ അറിവോടെ ഗർഭച്ഛിദ്രം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ്ഹാരിസ് വിവാഹത്തിൽ നിന്ന് ന്മാറിയതിൽ മനംനൊന്ത് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റംസിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരൻ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്.
റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ കസ്റ്റഡിയിലെടുത്തത്