
നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്.
ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചു. ഏറ്റവുമൊടുവിലാണ് അടുത്ത മാസം ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കൊണ്ട് മന്ത്രിയുടെ പ്രഖ്യാപനം.
ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി.