
നിയമന കൈക്കൂലി ആരോപണത്തിൽ പരാതിക്കാരൻ ഹരിദാസൻ കുമ്മോളി ഒളിവിലെന്ന് സൂചന. ഇന്നലെ ഉച്ച മുതൽ ഹരിദാസൻ വീട്ടിലില്ല. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. അഭിഭാഷകന്റെ നിർദേശ പ്രകാരം ഒളിവിൽ പോയതാണെന്നാണ് സൂചന. അറസ്റ്റ് ഭയന്നാണ് ഹരിദാസൻ ഒളിവിൽ പോയതെന്നും സംശയമുണ്ട്. എന്നാൽ ഹരിദാസനെ പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
നിയമന കൈക്കൂലി കേസിൽ പൊലീസ് കഴിഞ്ഞ ദിവസം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത് ഇയാളുടെ അറിവോടെയാണെന്നും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.
മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്. അഖില്‍ സജീവന് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.