
തൃശൂർ ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന് മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ. കഴിഞ്ഞയാഴ്ചയായിരുന്നു കുടുംബവഴക്കിനെത്തുടന്ന് പിതാവ് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി സെക്യൂരിറ്റി ജീവനക്കാരൻ ആയ ജോൺസൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു ജോണ്സന് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്റെയും മരുമകളുടെയും പന്ത്രണ്ടുകാരന് പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്സന് കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി.
തുടർന്ന് നാട്ടുകാർ തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരന് മകന് ടെണ്ടുല്‍ക്കറും അവശ നിലയിലായിരുന്നു.
തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന് ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ജോജിയുടെ ഭാര്യ ലിജിക്ക് അമ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.
പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ നിന്നാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ജോണ്സന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്സണ്. സംഭവത്തില്‍ മണ്ണൂത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.