പെരുമഴയത്ത് തിരുവനന്തപുരത്ത് നടത്തുന്ന ഉപജില്ലാ സ്കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്.
200ലേറെ കുട്ടികളാണ് സ്പോർട്സ് മീറ്റിനെത്തിയിരുന്നത്. മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് ശ്രദ്ധിക്കാതെ മത്സരം മാറ്റിവെക്കാന്‍ അധികൃതർ തയ്യാറായില്ല.
400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും മത്സരം നടത്താന്‍ അധികൃതര്‍ തയ്യാറായതോടെയാണ് ബാലാവകാശ കമ്മീഷന് സംഭവത്തിൽ ഇടപെട്ടത്. ഇന്നലെ തുടങ്ങിയ സ്കൂള്‍ മീറ്റ് ഇന്ന് അവസാനിക്കേണ്ടതായിരുന്നു.