
നിപ സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ . ബിഡിഎസ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
വവ്വാല് കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം വന്നശേഷം മാത്രമേ നിപയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ.
അതേസമയം കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരിൽ ഉണ്ട്. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്