
കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായി അനിശ്ചിതകാലത്തേക്ക് അടച്ചിരുന്ന കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. സാധാരണ രീതിയിൽ ക്ലാസുകൾ തുടരാം. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി.
വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം. കണ്ടയിൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കണം.
അതേസമയം സംസ്ഥാനത്ത് ഇന്നും നിപ പോസിറ്റീവ് കേസുകള്‍ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.
ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചിരുന്നു. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.