
കോഴിക്കോട്: സംസ്ഥാനത്ത് നിപയുടെ ആശങ്ക അകലുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളെ കുറച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓൺലൈനാക്കി മാറ്റിയത്. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി.
ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
ജില്ലയിൽ നിപ നിയന്ത്രണവിധേയമായതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്.