
പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ. രാവിലെ ഒന്പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. പിന്നീട് പ്രധാനമന്ത്രി ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും.
ശേഷം കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കും. പുതിയ മന്ദിരത്തിൽ ഇന്ന് ലോക്സഭയും രാജ്യസഭയും ചേരും. 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ ബിൽ അടക്കമുള്ളവ നാളെയായിരിക്കും നടക്കുക.
വനിതാ സംവരണ ബിൽ നടപ്പാക്കുക 2029ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ നിയമസഭകളുടെയും അംഗീകാരം ആറു മാസത്തിൽ കിട്ടാനിടയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
മണ്ഡല പുനർനിർണ്ണയവും കൂടി പൂർത്തിയായ ശേഷമാകും സംവരണ സീറ്റുകൾ തീരുമാനിക്കുക. അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ല് വനിതാ സംവരണം തന്നെയാകുമെന്നാണ് കരുതുന്നത്.