
ചെന്നൈ: പ്രമുഖ തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന. ധനുഷ്, വിശാൽ, അഥർവ, സിമ്പു എന്നിവരെയാണ് സംഘടന വിലക്കിയിരിക്കുന്നത്.
നിർമാതാക്കളോട് സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് താരങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത് . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് നിർമ്മാതാക്കളുടെ സിനിമകളിൽ ഈ താരങ്ങളെ സഹകരിപ്പിക്കില്ല. അതേസമയം വിലക്കിനോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചിത്രീകരണത്തിന് കൃത്യമായി എത്താത്തതിനാൽ നിർമ്മാതാവിന് നഷ്ടം സംഭവിച്ചുവെന്നാണ് ധനുഷിനെതിരായ പരാതി. മൈക്കിൾ രായപ്പൻ എന്ന സംവിധായകന്റെ പരാതിയിലാണ് സിമ്പുവിനെതിരെ നടപടിയെടുത്തത്.
സംഘടനാ തലപ്പത്തിരിക്കെ കൃത്യസമയത്ത് പണം അടയ്ക്കാത്തതിനാണ് വിശാലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നിർമ്മാതാവിനോട് സഹകരിക്കാത്തതാണ് അഥർവ്വയ്ക്കെതിരെ നടപടിയെടുക്കാൻ കാരണം. നഷ്ടപരിഹാരം നൽകി കഴിഞ്ഞാൽ ഇവർക്കെതിരായ വിലക്ക് ഒഴിവാക്കും.