
ആലുവയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുഞ്ഞിന് പീഡനം. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്.
ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കുട്ടിയെ സമീപത്തെ വയലിൽ നിന്നും നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോൾ രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.
കുറച്ച് നാളുകൾക്ക് മുൻപാണ് ആലുവയിൽ മറ്റൊരു അതിഥി തൊഴിലാളിയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കം മാറും മുൻപെയാണ് മറ്റൊരു ദുരന്ത വാർത്ത കൂടിയെത്തുന്നത്.
അതിഥി സംസ്ഥാനതൊഴിലാളി തന്നെയാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.