
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചെന്ന കേസിലെ തുടർനടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
2017ൽ നടന്ന സംഭവമാണ് കേസിന് കാരണമായത് . സിനിമയുടെ കഥ പറയാനെത്തിയപ്പോൾ കടന്നുപിടിച്ചുവെന്നായിരുന്നു കോട്ടയം സ്വദേശിനി നൽകിയ പരാതി.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് അുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു കേസ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ണി മുകുന്ദൻ വിടുതൽ ഹർജി നൽകി.
ഈ ഹറജി എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളി. തുടർന്നാണ് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.