
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്.
മയക്ക് മരുന്നുൾപ്പെടെ ലഹരിക്കടിമയാണ് ഇയാളെന്ന് എന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
വീട്ടുപകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്ന രേഖകൾ ഉൾപ്പടെയും കത്തി നശിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് അഗ്നിക്കിരയായത്. സംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി.
ഗോപകുമാറിന്‍റെറെ പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്‍റെ ഭാര്യ ഒരു വർഷത്തോളമായി ഇയാളിൽ നിന്ന് മാറി ആണ് താമസിക്കുന്നത്. ഗോപകുമാർ മദ്യപിച്ച് വീട്ടിൽ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഗോപകുമാർ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവർ അടുത്ത വീട്ടിലേക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാർ വീട്ടുകാരുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ വർക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയിൽ എടുത്തു.