
ചാവക്കാട്: അകലാട് ഒറ്റയിനിയിൽ അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി കൊലപ്പെടുത്തി കുഴിച്ചുമൂടുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പുന്നയൂർ അകലാട് കണ്ടാണത്ത് വീട്ടിൽ നൂറുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. അവിവാഹിതയായ അകലാട് സ്വദേശിനി കൊല്ലംപറമ്പ് അബൂബക്കറിന്റെ മകൾ റസിയയാണ് കൊല്ലപ്പെട്ടത്.
കൊലപാതക ക്കേസിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആഭരണങ്ങൾ കവർച്ച ചെയ്തതിന് മൂന്നു വർഷം കഠിനതടവുമാണ് തൃശ്ശൂർ ജില്ലാ കോടതി ജഡ്ജ് പി.എൻ. വിനോദ് ശിക്ഷ വിധിച്ചത്.
ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കണം. കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത ആഭരണങ്ങൾ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു.
2013 ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്പതോടെ യുവതിയെ വീടിന്റെ പുറകുവശത്തുള്ള വിറകുപുരയിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആഭരണങ്ങൾ കൈക്കലാക്കിയശേഷം സമീപ സ്ഥലത്തു തന്നെ യുവതിയെ കുഴിച്ചുമൂടി. വടക്കേക്കാട് പോലീസ് യുവതിയുടെ മൃതശരീരം സംഭവസ്ഥലത്തു നിന്ന് രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തി.
തുടർന്നാണ് നൂറുദ്ദീൻ അറസ്റ്റിലാകുന്നത്. വീട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതി നൂറുദ്ദീന്റെ സുഹൃത്ത് മുസ്തഫ പ്രതിയെ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയും ഇയാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കെ.ബി. സുനിൽകുമാറായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.