
തൃശ്ശൂർ: പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടമിറങ്ങി. ഇന്ന് പുലർച്ചെ 20ഓളം ആനകളാണ് റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ടാപ്പിങ് ജോലിക്കെത്തിയ തൊഴിലാളികളുടെ പണി തടസ്സപ്പെട്ടു. സംഭവം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തങ്ങള്‍ വലിയ ഭീതിയിലാണ് നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചിമ്മിനി ഡാമിനോട് ചേര്‍ന്ന പ്രദേശമായ ഇവിടെ കാട്ടാനകള്‍ വരുന്നത് പതിവാണ്. രാത്രി വരികയും പുലര്‍ച്ചെയോടെ തിരികെ പോവുകയുമാണ് ചെയ്യുക.
എന്നാല്‍ ഇന്ന് പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ആനകളെ കണ്ടത്. ഇതോടെ ടാപ്പിങ് നടത്താന്‍ കഴിയാതെ തിരിച്ച് പോരുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.