
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മൊഴി മാറ്റാൻ വേണ്ടി യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് പേരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയുമാണ് ചെയ്തത്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നടപടി. ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവര്‍ മൊഴി മാറ്റാന്‍ യുവതിയെ നിര്‍ബന്ധിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നൽകിയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു.ഇതേ തുടർന്നാണ് നടപടി.
കേസില്‍ അഞ്ചു ജീവനക്കാരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് ഒരു അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വെച്ച് ആശുപത്രി ജീവനക്കാരന്‍ വടകര സ്വദേശി ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറു മണിക്കും 12 മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്.
തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി.