
സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഉടൻ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം.
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലാണ് കാർഡുകൾ തയാറാക്കിയത്. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ചാണിത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണനയിലാണ്.
ചിപ്പ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന പിവിസി പെറ്റ് ജി കാർഡിൽ മൈക്രോചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാർഡുകളിൽ നിന്നും ചിപ്പ് റീഡർ ഉപയോഗിച്ച് ലൈസൻസ് ഉടമയുടെ വിവരങ്ങൾ ശേഖരിക്കാനാകും.
എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ്പ് കാർഡ് ഒഴിവാക്കി.ഇതേ തുടർന്നാണ് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ്പ് ഇല്ലാത്ത ലൈസൻസിസ് തീരുമാനമെടുത്തത്.