
പാലക്കാട്: കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കും. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്. മണ്ണാർക്കാട് എസ് സി- എസ് ടി കോടതിയാണ് കേസിലെ വിധി പറയുന്നത്. ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്.
2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.
16 പ്രതികളാണ് കേസിലുള്ളത്. മുവ്വായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.
ഇതോടെ കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.
പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഈ മാസം പത്തിന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.