
സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയിരുന്നില്ല. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തുകയും പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
2019 മുതൽ ഇവർ 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകളായ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.
വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി.
ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നെന്നും മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.