
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.
ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.
പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗ വേദനയിൽ പലർക്കും വാക്കുകൾ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുൻ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്
മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ്, അഭിനേതാക്കളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, സായ് കുമാർ, ബിന്ദു പണിക്കർ, കുഞ്ചൻ, ജനാർദ്ദനൻ, തെസ്നി ഖാൻ, സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ തുടങ്ങി രാഷ്ട്രീയ- സിനിമാ- സാംസ്‌കാരിക മേഖലയിലെ നിരവധിപ്പേർ അദ്ദേഹത്തെ കാണാനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.