
ബെംഗളൂരു: ഓൺലൈൻ പർച്ചേസുകൾ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ ഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് ഡിറ്റർജന്റ് സോപ്പ്.
ഫ്ലിപ്കാർട്ട് വഴിയാണ് ഹർഷ എന്ന വിദ്യാർത്ഥി 48,999 രൂപയ്ക്ക് ഐ ഫോൺ 11 ഓർഡർ ചെയ്തത്. എന്നാൽ വിദ്യാർത്ഥിക്ക് ലഭിച്ചത് നിർമ്മ ഡിറ്റർജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്.
ഇതിനെക്കുറിച്ച് ഫ്ലിപ്കാർട്ടിൽ അറിയിച്ചപ്പോൾ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ അവർ തയ്യാറാവാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയായ ഹർഷ കോടതിയിലെത്തുന്നത്.
കഴിഞ്ഞ വർഷം ജൂലായിലാണ് ഫ്ലിപ്കാർട്ടിന്റെ മാനേജിങ് ഡയറക്ടർക്കും തേർട് പാർട്ടി വിൽപ്പനക്കാരനുമായ സാനെ റീട്ടെയ്ൽ മാനേജർക്കുമെതിരെ വിദ്യാർത്ഥി പരാതി നൽകിയത്.
എന്നാൽ പരാതിക്കെതിരെ വാദിച്ച ഫ്ലിപ്കാർട്ട് ഇത് അവരുടെ തെറ്റല്ലെന്ന് വ്യക്തമാക്കി. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.