
ഗോവൻ മണ്ണിൽ സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും കണ്ണീർ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നാലാം കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ. ആവേശം പെനൽറ്റി ഷൂട്ടൗട്ടു വരെ കൂട്ടിനെത്തിയ കലാശപ്പോരാട്ടത്തിൽ, പൊരുതിക്കളിച്ച ബെംഗളൂരു എഫ്സിയെ 4–3ന് വീഴ്ത്തിയാണ് മോഹൻ ബഗാൻ കിരീടം ചൂടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ് ഇരട്ടഗോൾ നേടി. 14, 85 മിനിറ്റുകളിലായി പെനൽറ്റിയിൽ നിന്നാണ് പെട്രാഡോസ് ഗോളുകൾ നേടിയത്. ബെംഗളൂരുവിന്റെ ഗോളുകൾ സുനിൽ ഛേത്രി (45+5, പെനൽറ്റി), റോയ് കൃഷ്ണ (78) എന്നിവർ നേടി.
ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റൻ കൊളാസോ, കിയാൻ നസ്സീറി, മൻവീർ സിങ് എന്നിവർ ലക്ഷ്യം കണ്ടു. ബെംഗളൂരുവിനായി അലൻ കോസ്റ്റ, റോയ് കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടിയെങ്കിലും, ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടുത്തിട്ടു. അവസാന കിക്കെടുത്ത പാബ്ലോ പെരസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.
ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‍സിക്ക് 2.5 കോടി രൂപയും ലഭിക്കും