
ലാലേട്ടനെയും മമ്മൂക്കയും ഇപ്പോൾ ഒരുമിച്ച് ബിഗ് സ്ക്രീനില്‍ കാണുക എന്നത് അപൂര്‍വ്വമാണ്. യുവതാരങ്ങള്‍ എന്ന നിലയില്‍ പേരെടുത്ത് തുടങ്ങിയ കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.
താരപരിവേഷത്തിനൊപ്പം അഭിനേതാക്കളെന്ന നിലയിലും നാഴികക്കല്ലുകള്‍ പിന്നിട്ട ഇരുവരുടെയും സിനിമകള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തുക എന്നതില്‍ ഇക്കാലത്തും കൗതുകം നിറഞ്ഞതാണ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ അത്തരത്തില്‍ ഒരു ദിനം വരികയാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറിനൊപ്പം തിയറ്ററുകളിലെത്തുന്നത് മോഹന്‍ലാലിന്റെ മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ആയ സ്ഫടികത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പാണ്. ഫെബ്രുവരി 9 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. ഇതിനകം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകരില്‍ കൌതുകം ഉണര്‍ത്തിയിട്ടുള്ള ചിത്രമാണ് ക്രിസ്റ്റഫര്‍.
മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
അതേസമയം പുതുതലമുറ സിനിമാപ്രേമികള്‍, പ്രത്യേകിച്ചും മോഹന്‍ലാല്‍ ആരാധകര്‍ തിയറ്ററില്‍ കാണണമെന്ന് ഏറെ ആഗ്രഹിച്ച സിനിമയാണ് 1995 ല്‍ പുറത്തെത്തിയ സ്ഫടികം. 4കെ ഡോള്‍ബി അറ്റ്മോസിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുള്ള ചിത്രത്തില്‍ എട്ടര മിനിറ്റ് അധിക രംഗങ്ങളുമുണ്ട്. ജിയോമെട്രിക്സ് ഫിലിം ഹൌസിന്‍റെ ബാനറില്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് റീ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ അപ്ഡ്രേഷന് രണ്ട് കോടി രൂപയാണ് ചെലവ്.