
തൃശൂർ: ഏക ഛത്രാധിപതി കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപയാണ് ഏക്ക തുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. കേരളത്തിൽ ആനകൾക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കതുക ലഭിച്ചിട്ടുള്ളത്.
27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിർത്തും. രാത്രി 8.30നു രാമചന്ദ്രന്‍ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തില്‍ പങ്കെടുത്തത്. തിടമ്പേറ്റുന്ന ആനയുടെ വലതു ഭാഗത്ത് രാമചന്ദ്രനു സ്ഥാനം കൊടുക്കാറുണ്ട്.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ആനയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.