
തിരുവനന്തപുരം: ഒന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള മറ്റ് പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ കേരള ബജറ്റിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ഇതിനായി 25 കോടി രൂപ വകയിരുത്തി.
ഒന്ന് മുതല്‍ പത്തുവരെ ക്ലാസിലെ വിദ്യാർഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെ കേന്ദ്രം ഒഴിവാക്കിയിരുന്നു. നിലവിൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ സ്കോളർഷിപ്പുള്ളൂ. ഇതിന് പകരമായാണ് സംസ്ഥാനം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് സംസ്ഥാന വിഹിതമായി എട്ട് കോടി രൂപ അനുവദിച്ചു.മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് പ്രീമെട്രിക് സഹായമായി അഞ്ച് കോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും ഉൾപ്പെടെ 45 കോടി അനുവദിച്ചു.