
തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറച്ചേക്കും. ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നിയമസഭയിൽ ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാൻ എൽഡിഎഫ് ആലോചിക്കുന്നു.
നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സെസിനെയാണ് പെരുപ്പിച്ച് കാണിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ച മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമുണ്ടാവുമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
ജനരോഷത്താൽ സെസിൽ പിന്നോട്ട് പോകുമ്പോഴും സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചിൽ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്ന പ്രശ്നം കൂടിനിലവിലുണ്ട്. ഇനി പുതിയ നികുതിയൊന്നും ഒരു മേഖലയിലും ചുമത്താനുമില്ല. സെസിലെ പിന്നോട്ട് പോകലിനൊപ്പം സാമ്പത്തിക പ്രതിസന്ധി ഉയർത്തി കേന്ദ്രത്തിനെതിരായ കൂടുതൽ ശക്തമായ രാഷ്ട്രീയ സമരം നടത്താനും ഇടത് മുന്നണി ആലോചിക്കുന്നു.
അതേ സമയം ബജറ്റ് പ്രഖ്യാപനം തീരും മുമ്പെ തുടങ്ങിയ പ്രതിഷേധം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പൊതുജനം സർക്കാറിനെതിരെ തിരഞ്ഞെന്ന് കരുതുന്ന പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്.