
തൃശൂർ: പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത് മുങ്ങിയ പൂജാരി അറസ്റ്റിൽ.
ചിയ്യാരത്തുള്ള കുടുംബ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് തരാമെന്ന് പറഞാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.
പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയോളം കൈപ്പറ്റിയാണ് പൂജാരി മുങ്ങിയത്.
ഇയാളെ പിന്നീട് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് പ്രതി ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നത്.
പുല്ലഴി,ഒളരിക്കര രാഗേഷ് കുമാർ( 45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയ നിർമ്മിച്ചു തരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പ്രതി പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്.
തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തിയ്യതി നീട്ടി കൊണ്ടു പോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്.
തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ തന്ത്രി ഒളിവിൽ പോവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞത്.
പ്രതിയെ പോലീസ് പിടികൂടാനായി എത്തിയ സമയം അവിടെനിന്നും മുങ്ങി. തുടർന്ന് രാത്രിയോടെ അമ്പലം അടയ്ക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പോലീസിന്റെ കൂടി സഹായത്തോടെ നെടുപുഴ പോലീസ് പ്രതിയെ പിടികൂടിയത്.
ആറുമാസമായി അവിടെ പൂജ ചെയ്തിരുന്ന പ്രതി അവിടെയും ക്ഷേത്ര ഭാരവാഹികൾക്ക് കൃത്യമായ വിലാസം നൽകിയിരുന്നില്ല. തുടർന്ന് അവർക്കും ഇയാളെ സംശയം തോന്നിയിരുന്നു.
ഗുരുവായൂരിലുള്ള ഒരു സന്യാസിയെ പരിചയപ്പെട്ട് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ സ്ഥലത്ത് ക്ഷേത്രത്തിൽ ജോലിക്കു കയറിയത് .
വിഷ്ണുനമ്പൂതിരി എന്നാണ് തന്റെ പേര് എന്നും ചില ഭക്തരോട് പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതു കൂടാതെ പ്രതിക്കെതിരെ പേരാമംഗലം പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് ഉണ്ട്.