
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ചെമ്മൻകടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല വീഡിയോകൾ കാണിച്ച് 2019 മുതൽ ബഷീർ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ഇത് ശ്രദ്ധയിൽ പെട്ട അധ്യാപകർ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടർന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു. മലപ്പുറം സി ഐ ജോബി തോമസിൻ്റെ നേതൃത്വത്തിലുളള സംഘം ആണ് പ്രതിയെ പിടികൂടിയത്.