
സ്ത്രീകളുടെ സ്തനങ്ങൾ പൂർണമായി കാണിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. മെറ്റയുടെ ഓവർസൈറ്റ് ബോർഡ് ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്തനം പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവർസൈറ്റ് ബോർഡ് നിരീക്ഷിച്ചിരുന്നു. സ്ത്രീകൾ, ഭിന്നലിംഗക്കാർ, ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കുള്ള അവഗണയാണ് ഈ വിലക്കെന്നും ബോർഡ് വിലയിരുത്തുന്നു. ഇത്തരമൊരു തീരുമാനത്തെ ‘ഫ്രീ ദി നിപ്പിൾ’ എന്ന പേരിൽ നടത്തിയ പ്രചാരണ പരിപാടിയും പ്രതിഷേധങ്ങളും സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുത മറന്നുകൂടാ. പതിറ്റാണ്ടോളം നീണ്ട പോരാട്ടമാണ് ഫലം കണ്ടിരിക്കുന്നത്.
സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുമ്പോൾ മാത്രമല്ല കമ്മ്യൂണിറ്റി സ്റ്റാൻഡേഡ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്. ചിത്രകാരന്റെ വരയിൽ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കിൽ പോലും മുമ്പ് ആ ചിത്രം നീക്കപ്പെടുമായിരുന്നു. ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കോ വാർത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതോ ആയ ഉള്ളടക്കങ്ങളിൽ പോലും സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചിരുന്നില്ല. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ കുറേയൊക്കെ ഇളവ് വന്നു. ഇതനുസരിച്ച് മുലയൂട്ടുന്ന ചിത്രം, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങൾ, ആരോഗ്യ സാഹചര്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമെന്ന് അനുമതിയായി.