
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
പുതിയ തീരുമാനത്തിന്റെ ഭാഗമായി നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകുകയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപാർസലുകള്‍ നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നേരേത്ത ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാണ്.
സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആറു ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്.
മൂന്നര ലക്ഷത്തോളം പേർക്കു നിലവിൽ ഹെൽത്ത് കാർഡുണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. കാർഡിന് ഒരു വർഷമാണ് കാലാവധി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെയും കൈവശം വെക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.