
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം ഇറങ്ങിയെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ശക്തിവേലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ആനയിറങ്കൽ മേഖലയിൽ കാട്ടാന ആക്രമണം തടയാൻ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. രാവിലെ ആറു മണിയോടെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ ശക്തിവേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്.
രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ‘ഡാ കേറി പോടാ എന്ന്’ സ്കൂട്ടറിലെത്തിയ ശക്തിവേൽ പറയുമ്പോൾ, കട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികർക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേൽ പിന്തിരിപ്പിക്കുന്നതിന്റേയും വീഡിയോയും വൈറലായിരുന്നു.