
തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ജാതി വിവേചനമെന്ന് അടിസ്ഥാനരഹിതമായ ആരോപണംമെന്നും കള്ളങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു അവർ ചെയ്തതെന്ന് അടൂർ കുറ്റപ്പെടുത്തി. അവരുടെ പ്രവർത്തനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് അടൂർ പറഞ്ഞു.നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. അതേസമയം രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നു നടന്നെങ്കിലും തുടരാൻ കൂട്ടാക്കിയില്ല.
കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.