
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നുമാണ് ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു.
കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡിൽ വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു.