ദോഹ: ഖത്തർ ലോകകപ്പിന്റെ വർണാഭമായ കിക്കോഫാണ് ഇന്നലെ സ്റ്റേഡിയത്തിൽ മിന്നി മറഞ്ഞത്. ഖത്തറിന്റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മൂല്യങ്ങളും പേരും പെരുമയും തുറന്ന് കാണിച്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ താരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.
തൂവെള്ളയണിഞ്ഞ ആ കുറിയ മനുഷ്യൻ ആരാണ്, പങ്കുവച്ച സന്ദേശമെന്താണ്?
ഖത്തർ ലോകകപ്പിന്റെ അംബസാഡറായ ഗാനീം അൽ മുഫ്താഹാണ് മോര്ഗന് ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധ നേടി ആ ചെറിയ വലിയ മനുഷ്യൻ. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്റെ എതിർപ്പിന്, പരിഹാസങ്ങൾക്ക് കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി നീതിയുടെ വ്യക്തമായ സന്ദേശങ്ങൾ ഉണർത്തുകയായിരുന്നു ഈ ചെറിയ രാജ്യം.
നട്ടെല്ലിന്റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിൽ ജനസാഗരത്തെ അഭിസംബോധന ചെയ്തു. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്റെ തലക്കളിയായ ലോകകപ്പിന്റെ അംബാസഡറായി മുഫ്തയെ തിരഞ്ഞെടുത്തതും.