
തിരുവനന്തപുരം: ബാലരാമപുരത്ത് വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തിൽ സംഘം ചേർന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി.
കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആർസി സ്ട്രീറ്റിൽ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി(24), ഷൈൻലി ദാസ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.
കേസിലെ ആറും ഏഴും പ്രതികളാണ് ഇപ്പോൾ പിടിയിലായത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. അക്രമത്തിന് കാരണക്കാരനായ ആൾ ഉൾപ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.
ആദ്യം പൊലീസ് എത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടർന്നു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പൊലീസിന്റെ മുന്നിൽ വരെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും അവരെ പിടികൂടാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
നാലുപേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. എന്നാൽ രണ്ടുപേർക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ ഇവരുടെ പങ്ക് തെളിയിക്കാനായില്ല.