
ദില്ലി : പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം നൽണമെന്നുമാണ് അമീറിന്റെ ആവശ്യം.
വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും അമീർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ അമീർ ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.
അമീർ ജയിൽ വാസം അനുഭവിക്കുമ്പോഴും ജിഷ കൊലക്കേസിന്റെ യഥാർത്ഥ പ്രതി അമീർ അല്ലെന്നും നിരവധി നിഗമനങ്ങൾ ഉയർന്നുവരുന്നുണ്ട്. തെളിവുകൾ എല്ലാം അമീറിന് എതിരായിരുന്നു. എന്തുകൊണ്ടാണ് അമീർ ശിക്ഷ അനുഭവിക്കുന്നതെന്ന ആശങ്ക പലരിലും ഉണ്ട്.