
കോലാർ: മകൾക്ക് ഭക്ഷണം കൊടുക്കാൻ നിവർത്തിയില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം 45 വയസ്സുകാരൻ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു. ഐടി ജീവനക്കാരനായ രാഹുൽ പർമർ ആണ് മകളെ കൊല ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ചത്.
കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലാണ് ശനിയാഴ്ച രാത്രി തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ, തടാകത്തിന്റെ തീരത്ത് ഒരു നീല കാറും കണ്ടെത്തിയതായി പോലീസ് കൂട്ടിച്ചേർത്തു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിണത്തിനൊടുവിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുജറാത്തിൽ നിന്നുള്ള രാഹുൽ പർമർ രണ്ട് വർഷമായി ഭാര്യയും മകളുമൊത്ത് ബംഗളൂരുവിലാണ് താമസം. മകളെ പോറ്റാൻ പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ആറ് മാസമായി രാഹുലിന് ജോലി ഇല്ലായിരുന്നു. ബിസിനസിൽ ഇയാൾക്ക് വൻ സാമ്പത്തിക നഷ്ടം നേരിട്ടു. മാത്രമല്ല, ഇയാൾ പോലീസിൽ വ്യാജ മോഷണപരാതിയും നൽകിയിരുന്നു. തന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി എന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഇതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനും എത്താറുണ്ടായിരുന്നു.
ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ രാഹുൽ തന്നെ പണയം വെച്ചതാണെന്ന് പൊലീസിന് മനസ്സിലായത്. പൊലീസ് ഇയാൾക്ക് താക്കീത് നൽകിയിരുന്നു. വ്യാജ പരാതി നൽകിയ സംഭവത്തിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭയം മൂലമായിരിക്കാം ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.