
18 വയസ്സിൽ താഴെയുള്ളവര് ഇനിമുതൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം നടപ്പിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന അമിതമായ സ്വാധീനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ ഒരു ഗ്രാമത്തിലെ ജനങ്ങളും ഗ്രാമവാസികളും ചേർന്നാണ് 18 വയസ്സിന് താഴെയുള്ള കുട്ടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം നടപ്പിലാക്കിയത്. ഗെയിമുകൾ കാണുന്നതിനും മോശം സൈറ്റുകൾ സന്ദർശിക്കുന്നതിനും കുട്ടികൾ അടിമകളായതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാൻസി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ സമൂഹത്തിന്റെ ആരോഗ്യവും കുട്ടികളുടെയും സുരക്ഷിതത്വവും നിലനിർത്തുന്നതിനുള്ള മുൻകരുതലായാണ് ഗ്രാമവാസികൾ ഉൾപ്പെടെയുള്ളവർ കാണുന്നത്. ഗ്രാമത്തിലെ കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നു, അതിനാലാണ് കുട്ടികളെ രക്ഷിക്കാൻ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ ബൻസി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത് എന്നാണ് പറയുന്നത്.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിക്കാനുള്ള പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനം കുട്ടികളിൽ ചില അസ്വാരസ്യങ്ങളും എതിർപ്പുകളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ഫോൺ നിരോധന നിയമത്തിൽ ഉറച്ചുനിൽക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ തീരുമാനം.
വ്യത്യസ്തമായ ഈ തീരുമാനം മാധ്യമങ്ങളിൽ വാർത്തയായതോടെ സാമൂഹിക മാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് ബെൻസി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അധികൃതരുടെ ഈ നടപടി സ്വാഗതാർഹവും അഭിനന്ദനാർഹവും ആണെന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നത്. എന്നാൽ ഓൺലൈൻ പഠനത്തിന്റെയും മറ്റും ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ പൂർണ്ണമായ ഒരു നിരോധനം ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യൂ എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.