
പശ്ചിമ ബംഗാൾ: മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷോപ്പിംഗ് മാളിൽ ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.
ഞായറാഴ്ചയാണ് വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സെപ്തംബർ 29 ന് പെൺകുട്ടി സഹോദരിയുമൊത്ത് പ്രദേശത്തെ ഒരു ഷോപ്പിംഗ് മാളിലേക്ക് പോയിരുന്നുവെന്നും ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ കടയുടെ മാനേജർ പിടികൂടിയതായും പിതാവ് പറഞ്ഞു. പിന്നീട് വിദ്യാർത്ഥിനി ചോക്ലേറ്റിന്റെ വില നൽകുകയും സ്റ്റോർ അധികൃതരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാൽ കടയിലുണ്ടായിരുന്ന ചിലർ സംഭവത്തിന്റെ വീഡിയോ പകർത്തി. പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കി. വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനിയെ ആളുകൾ കളിയാക്കാൻ തുടങ്ങിയെന്ന് ഇരയുടെ കുടുംബം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പരിഹാസം പെൺകുട്ടിയെ വേദനിപ്പിച്ചു. പിന്നാലെ അപമാനം സഹിക്കാനാവാതെ ജീവനൊടുക്കിയതായി പെൺകുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.