
മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിൻ്റെ ഭർത്താവ് മെഹനാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.റിഫ മെഹ്നുവിന് വിവാഹം കഴിക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. കാക്കൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ മാർച്ച് ഒന്നിനായിരുന്നു റിഫ മെഹ്നുവിനെനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് റിഫയുടെ ഭർത്താവ് മെഹ്നാസ് പെരുമാറ്റത്തിലുൾപ്പെടെ അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്.
മാതാപിതാക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച പരാതിപ്പെട്ടതോടെയാണ് ഖബർ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7 ന് പോസ്റ്റ്മോർട്ടം നടത്തിയത് . റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . എന്നാൽ മെഹനാസിന്റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
റിഫയും മെഹ്നാസും പരിചയപ്പെട്ടത് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത് . അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു.
കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.