
തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഇനിയും നീങ്ങുന്നില്ല. മകനും അമ്മയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് ചാത്തുട്ടി പറഞ്ഞു. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തത് എന്ന് അറിയില്ലെന്നും പിതാവ് ആശങ്ക പ്രകടിപ്പിച്ചു.
അച്ഛനോടും അമ്മയോടും മകൻ വിഷ്ണുവിന് സ്നേഹമായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചും തർക്കങ്ങൾ ഇല്ലായിരുന്നുവെന്നും പിതാവ് പറയുന്നു. വൈരാഗ്യമാണ് അമ്മയെ കൊലപ്പെടുത്താനുള്ള കാരണമെന്ന രീതിയിൽ വാർത്തകൾ വരുന്നതിനിടെയാണ് മകന്റെ പ്രതികരണം.
കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭനയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. കൊലപാതകത്തിന് ശേഷം മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവർ പുറത്തുള്ളവരുമായി അധികം സമ്പർക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തു വരികയാണ്.