
പത്തനംതിട്ട ഇരവിപേരൂരിൽ മഴയ്ക്കിടെ റബർതോട്ടത്തിൽ ‘പാൽ പ്രളയം’. പാൽ സംഭരിച്ചിരുന്ന വീപ്പകളിലെ പാൽ ചരിച്ചുകളഞ്ഞശേഷം സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടുപോവുകയും ആക്രിക്കടയിലെത്തിച്ച് വിൽക്കുകയുമായിരുന്നു. തോട്ടത്തിൽ നിറഞ്ഞ മഴവെള്ളത്തിൽ പാൽകൂടി കലർന്നതോടെ വെള്ളനിറത്തിലായി.
ഇരവിപേരൂർ പഞ്ചായത്ത് 13ാം വാർഡിൽ ചെങ്ങാമൺ കോളനിക്ക് സമീപം റബർ തോട്ടത്തിലാണ് സംഭവം.
വള്ളംകുളം ഹരി നിവാസിൽ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഇന്നലെയായിരുന്നു സംഭവം. ഈ ഭാഗത്ത് വെള്ളം കയറിയതോടെ റബർ പാൽ സംഭരിച്ചിരുന്ന വീപ്പകളിൽ ചിലത് ചരിയുകയും ചെയ്തിരുന്നു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകളെല്ലാം സംഘം കടത്തിയിരുന്നു.
റബർ പാൽ കട്ടിയാകാതിരിക്കാൻ വീപ്പയ്ക്കുള്ളിൽ നേർപ്പിച്ച ആസിഡ് ഒഴിച്ചിരുന്നു. ഇതിനാൽ കമിഴ്ത്തിക്കളഞ്ഞ പാൽ വെള്ളത്തോടൊപ്പം ചേർന്ന് ഒഴുകുകയാണ്. അടുത്തുള്ള ചെങ്ങാമൺ കോളനിയിലേക്ക് ഇത് ഒഴുകി എത്തുന്നതായും പരാതിയുണ്ട്. തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരാണ് വീപ്പ കടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.