
ചാലക്കുടി : റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നടന്നിരുന്ന രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. ഒരാൾ ചികിത്സയിലാണ്.
വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ പതിച്ചത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേയ്ക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേയ്ക്കു വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ മഴയും ഡാമുകള്‍ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതാണ് ഇവര്‍ ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ കാരണം. തൊട്ടു പിന്നാലെ ട്രെയിന്‍ എത്തുകയായിരുന്നു. താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലില്‍ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണം.
മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ ഉള്‍പെടെയുള്ളവര്‍ ഈ ഭാഗത്തുണ്ടായിരുന്നു. ഷിബു വാലപ്പന്റെയും പ്രദേശവാസിയായ പാറളാന്‍ ഉണ്ണിക്കൃഷ്ണന്‍, എന്നിവരുടെയും നേതൃത്വത്തില്‍ ഇരുവരെയും കരയ്ക്കെടുത്ത് ഉടന്‍ ആശുപത്രിയിലേയ്ക്കു നീക്കുകയായിരുന്നു. സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ് എന്നിവരും ആശുപത്രിയില്‍ എത്തി.