
ചാവക്കാട് : മുനക്കക്കടവിൽ ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂര്‍ ചേറ്റുവയിൽ കടലിൽ ഉണ്ടായ അപകടത്തിൽ കാണാതായ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കടലിൽ ചാവക്കാട് അഴിമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ, മൃതദേഹങ്ങൾ ശക്തമായ തിരയിൽപെട്ട് നീങ്ങുന്നത് വൻ തിരിച്ചടിയാണ്. മൃതദേഹം കൊണ്ടുവരാൻ വേണ്ടി പോയ കോസ്റ്റൽ പോലീസ് ബോട്ട് തിരിച്ചു മടങ്ങി. എന്നാൽ, കോസ്റ്റ് ഗാർഡ് കപ്പൽ ഇപ്പോഴും കടലിൽ തിരച്ചിലിനായുണ്ട്.
തൃശ്ശൂർ ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേർ ഉടൻ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപായിരുന്നു ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് ചരിഞ്ഞ ബോട്ടിൽ നിന്ന് തൊഴിലാളികൾ കടലിലേക്ക് വീണത്.
മണിയൻ, ഗിൽബർട്ട് എന്നിവര്‍ക്ക് പുറമെ സന്തോഷ് എന്നയാളെയും കാണാതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ വർഗീസ്, സെല്ലസ്, സുനിൽ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് അപകടം നടന്ന ഭാഗത്ത് തിങ്കളാഴ്ച തന്നെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ശക്തമായ തിരമാല കാരണം കാണാതായവരെ കണ്ടെത്താനായില്ല.
കോസ്റ്റ് ഗാർഡിന്റെ ബോട്ട് പോലും അഴിമുഖത്ത് ഇറക്കാൻ കഴിയാത്ത നിലയിൽ തിരമാലകൾ അതിശക്തമായതാണ് തെരച്ചിൽ വൈകിപ്പിച്ചത്. കാണാതായവരെ കണ്ടെത്താൻ ഇന്നലെ നീന്തി രക്ഷപ്പെട്ടവരെ അടക്കം ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തി. ഈ ശ്രമവും ഫലം കണ്ടില്ല. ഇന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.